ഇ.പി.ജയരാജനെ ബോംബെറിഞ്ഞ കേസിലെ മുഴുവന്‍ പ്രതികളേയും വെറുതേവിട്ടു
കണ്ണൂർ: മന്ത്രി ഇ.പി.ജയരാജനെ ബോംബെറിഞ്ഞ് പരിക്കേൽപിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ 2000 ഡിസംബർ 12നാണ് ആക്രമണം ഉണ്ടായത്. കേസിൽ ബി.ജെ.പി– ആർ.എസ്.എസ് പ്രവർത്തകരായ 38 പ്രതികളാണ് ഉണ്ടായിരുന്നത്. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ് മുഴുവൻ പ്രതികളെയും തലശേരി അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്.
ഇ.പി.ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ബോംബ് എറിഞ്ഞെന്നായിരുന്നു കേസ്. കൂറ്റേരി കെ.സി മുക്കില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്റെ ശവസംസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്ന സമയത്ത് ജയരാജനും പാര്‍ട്ടിപ്രവര്‍ത്തകരും സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 12 സി.പി.എമ്മുകാര്‍ക്ക് പരുക്കേറ്റുവെന്നാണ് കേസ്.
ആക്രമണം നടന്ന സമയത്ത് ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. കേസില്‍ 12 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അതിവേഗക്കോടതി (മൂന്ന്) നേരത്തെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു.