സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തും. ബാറുകളിലെ ടേബിളുകള്‍ അകത്തിയിടണമെന്നും നിര്‍ദേശമുണ്ട്. അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നത് പരിഗണനയിലാണ്. മലപ്പുറത്ത് മാര്‍ഗനിര്‍ദേശം കാറ്റില്‍പ്പറത്തി കള്ള് ഷാപ്പ് ലേലം നടക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെപേര്‍ പങ്കെടുക്കുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനുള്ള ജാഗ്രതയിൽ വിട്ട് വീഴ്ച വേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മൂന്നാഴ്ച മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് റിട്ടയേർഡ് ഡോക്ടർമാരുടെ സേവനം ഉപയോഗിക്കും. ആവശ്യമെങ്കിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും തേടും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വർധിപ്പിക്കും. കരുതൽ നടപടിയുടെ ഭാഗമായി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു.