എന്‍.സി.പി-കോണ്‍ഗ്രസ്- ശിവസേന സഖ്യ സര്‍ക്കാറിന്റെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ വീണ്ടും ഉപമുഖ്യമന്ത്രിയാകാനൊരുങ്ങി അജിത് പവാര്‍. എന്‍.സി.പി-കോണ്‍ഗ്രസ്- ശിവസേന സഖ്യ സര്‍ക്കാറിന്റെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്. ശിവസേനയില്‍ നിന്ന് യുവനേതാവ് ആദിത്യ താക്കറെയും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്. ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസനും എന്‍സിപിയും ചേര്‍ന്ന് പൊളിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ വികസന പട്ടിക പ്രകാരം 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടയുള്ളവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്്. എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പി പാളയത്തിലേക്ക് പോയി ഫഡ്‌നാവിസ് സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരികെ എത്തിയിരുന്നു.ആദിത്യ താക്കറെക്ക് പരിസ്ഥിതി വകുപ്പിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ ചുമതലയാണ് ലഭിക്കാന്‍ സാധ്യത. ധനകാര്യ വകുപ്പ് ധനഞ്ജയ് മുണ്ടെയ്ക്ക് നല്‍കാനാണ് സാധ്യത. രണ്ട് സുപ്രധാന വകുപ്പുകള്‍ ലഭിക്കുന്നതോടെ മഹാവിഘാസ് അഖാഡി സര്‍ക്കാരില്‍ പിടിമുറുക്കുകയാണ് എന്‍സിപി.

ഈ മാസം മുപ്പതിന് മുന്‍പ് മന്ത്രിസഭാ പുനഃസംഘടനയുണ്ടകുമെന്ന് നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാരും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ധാരണയായിട്ടുള്ളത്.
മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്.സഖ്യ സര്‍ക്കാറില്‍ അംഗമാവുന്നവരുടെ പേരുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. അശോക് ചവാന്‍, കെ.സി പദ് വി, വിജയ് വാദേത്തിവാര്‍, അമിത് ദേശ്മുഖ്, സുനില്‍ കേദാര്‍, യശോമാട്ടി താക്കൂര്‍, വര്‍ഷ ഗെയ്ക് വാദ്, അസ് ലം ഷെയ്ഖ്, സതേജ് പാട്ടീല്‍, വിശ്വഗീത് കാദം എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിമാര്‍. നവംബര്‍ 28നാണ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *