ലാഭം ഇല്ല; നഷ്ടം കുറയ്ക്കാൻ കഴിഞ്ഞെന്ന് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കടക്കെണിയിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ലെങ്കിലും നഷ്ടം കുറയ്ക്കാൻ കഴിഞ്ഞെന്ന് കെ.എസ്.ആർ.ടി.സി അവകാശപ്പെട്ടു.
2018 ഏപ്രിൽ മുതൽ ഡിസംബർ 16 വരെ വരുമാനമായി ലഭിച്ചത് 1625.90 കോടിയാണ് ഇതേകാലയളവിൽ 2019 ൽ 1641.18 കോടിയുടെ വരുമാനമുണ്ടായി. 15.28 കോടിയുടെ വർധന. പ്രതിദിന യാത്രക്കാരുടെ എണ്ണം 27.80 ലക്ഷത്തിൽ നിന്ന് 27.92 ലക്ഷമായി ഉയർന്നു. മാസം 1.5 ലക്ഷം യാത്രക്കാരാണ് കൂടിയത്. ഒരു ബസ്സിൽ നിന്നുള്ള ശരാശരി വരുമാനം 12,707 രൂപയെന്നത് 13,615 രൂപയായി.
2018 നവംബർ മുതൽ ഏപ്രിൽ വരെ 1920.95 കോടിയുടെ ചെലവുണ്ടായിരുന്നത് ഇതേകാലയളവിൽ 2019 ൽ 1831.39 കോടിയായി കുറഞ്ഞു. കുറഞ്ഞത് 89.46 കോടി . 2018 ൽ സർക്കാർ സഹായമായി 222.70 കോടി ലഭിച്ചപ്പോൾ 2019 ൽ 186 കോടിയാണ് ലഭിച്ചത്.വരവും ചെലവും തമ്മിലുള്ള അന്തരം 383.74 കോടിയായിരുന്നത് 289.11 കോടിയായി കുറഞ്ഞു. ഡീസൽ ക്ഷമത ലിറ്ററിന് 4.12 കിലോമീറ്ററിൽ നിന്ന് 4.17 ആയി ഉയർന്നു. 102.62കോടിയിൽ നിന്ന് ടിക്കറ്റ് വരുമാനം 110.29 കോടിയായെന്നും മാനേജ്‌മെന്റ് അറിയിച്ചു