കർണാടക ഉപതിരഞ്ഞെടുപ്പ്: 66.25 ശതമാനം പോളിങ്
ബെംഗളൂരു : കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം 66.25% പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നെന്ന് കമ്മിഷൻ അറിയിച്ചു. യെഡിയൂരപ്പ സർക്കാരിനെ അധികാരത്തിലേറ്റാൻ കോൺഗ്രസ്- ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കൂറുമാറിയതിന് അയോഗ്യരായ 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ജനവിധിയെഴുതിയത്.
സ്പീക്കർ അയോഗ്യരാക്കിയ 17 എംഎൽഎമാരിൽ 13 പേർ ബിജെപിക്കായി ജനവിധി തേടി. ഇവരുടെ രാഷ്ട്രീയ ഭാവിയിലുള്ള വിധിയെഴുത്തു കൂടിയാണ് വ്യാഴാഴ്ച നടന്നത്. മണ്ഡലത്തിലുള്ള ഇവരുടെ സ്വാധീനവും, തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് അനുവദിച്ച കോടികളുടെ വികസന പദ്ധതികളും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഡിസംബംർ 9നാണ് വോട്ടെണ്ണൽ.