നസീര്‍ വധശ്രമം: മൊഴിയില്‍ ഷംസീറിന്റെ പേരില്ലെന്ന് പിണറായി നിയമസഭയില്‍; പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: വടകരയില്‍ മല്‍സരിച്ച സിപിഎം വിമതന് സി.ഒ.ടി.നസീറിനെതിരെയുണ്ടായ വധശ്രമം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കരുതെന്നു പിണറായി നിയമസഭയില്‍ പ്രതിപക്ഷത്തോടു പറഞ്ഞു. കേസിലെ ഗൂഢാലോചനയില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി പ്രതിരോധിച്ചു. നസീറിന്റെ മൊഴിയില്‍ ഷംസീറിന്റെ പേരില്ല. വടകരയില്‍ അടുത്തിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടില്ല. നിയമസഭയെ എന്തും വിളിച്ചുപറയാനുള്ള വേദിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തലശേരി സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേടാരോപിച്ചപ്പോള്‍ കാല് തല്ലിയൊടിക്കുമെന്ന് ഷംസീര്‍ ഭീഷണിപ്പെടുത്തിയ വിവരം സി.ഒ.ടി. നസീര്‍ പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നിട്ടും അന്വേഷണത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇതിനെ ഭരണപക്ഷം പ്രതിരോധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.