തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷ കടകള്‍ തുറക്കാം; ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ഡൗണ്‍ നീട്ടിയെങ്കിലും അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചില ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച്‌ ഇളവുകള്‍ ഇപ്രകാരം:

ടെക്സൈറ്റില്‍സ്, സ്വര്‍ണം, പാദരക്ഷ കടകള്‍

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്സൈറ്റില്‍സ്, സ്വര്‍ണം, പാദരക്ഷ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

വ്യവസായ സ്ഥാപനങ്ങള്‍

കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍, ജീവനക്കാരുടെ എണ്ണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു വരെ തുറന്ന് പ്രവര്‍ത്തിക്കാം. പാക്കേജിങ് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം.

ബാങ്കുകള്‍

നിലവിലുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ തന്നെ തുടരും. പക്ഷേ, സമയം വൈകുന്നേരം അഞ്ചു വരെയായി ദീര്‍ഘിപ്പിച്ചു.

കള്ള്ഷാപ്പ്

കള്ള് പാഴ്സലായി നല്‍കാന്‍ ഷാപ്പുകള്‍ക്ക് അനുമതി നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം.

പാഴ്വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലങ്ങളില്‍ അവ മാറ്റുന്നതിന് വേണ്ടി ആഴ്ചയില്‍ രണ്ട് ദിവസം അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *