അസം പൗരത്വ റജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങൾ പുറത്ത്
ന്യൂഡൽഹി : ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങൾ വഴിയാധാരമായി. 3.11 കോടി പേർ ഉൾപ്പെട്ട പൗരത്വപട്ടിക http://nrcassam.nic.in എന്ന വെബ്സൈറ്റിലാണു പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ പൗരന്മാരായി പരിഗണക്കപ്പെട്ടോ എന്നറിയാനുള്ള ജനങ്ങളുടെ തിടുക്കം കാരണം വെബ്സൈറ്റ് തകരാറിലായി. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
41 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പട്ടിക ഏറെ വിവാദമായിരുന്നു. പൗരത്വം തെളിയിക്കുന്നതിനു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സങ്കീര്‍ണമായ നടപടികള്‍ക്കൊടുവിലാണു പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈ 30ന് ആണു കരട് പട്ടിക പുറത്തുവന്നത്. അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 120 ദിവസം വരെ ഫോറിന് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം. ആറുമാസത്തിനകം അപ്പീലുകളില്‍ തീരുമാനമെടുക്കണം.
ഫലത്തില്‍ പൗരത്വ റജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് തെളിവുകള്‍ നിരത്തി പട്ടികയില്‍ ഇടംനേടാന്‍ ലഭിക്കുന്നത് 10 മാസത്തെ സാവകാശമാണ്. അപ്പീല്‍ നല്കാന് സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും. പൗരത്വ റജിസ്റ്ററില്‍ ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഫോറിന് ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബിൽ ലോക്സഭ ഇക്കഴിഞ്ഞ ജനുവരിയിൽ പാസാക്കിയിരുന്നു. ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികൾക്കാണു പ്രയോജനം