കനത്ത തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ അധികാരപരിധി കുറക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എനിക്കെതിരേ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടിയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നല്കിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *