വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്‍റെ വനിതാ സംഗമത്തിന് തുടക്കമായി
തിരുവനന്തപുരം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്‍റെ വനിതാ സംഗമത്തിന് തുടക്കമായി. പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്‍റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു.
യുഡിഎഫിന്‍റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തില്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വനിതാ മതിലിന്‍റെ പേരില്‍ നിർബന്ധിത പിരിവും ഭീഷണിയും വ്യാപകമായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.