നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിച്ചു

തിരുവനന്തപുരം: നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ദള്‍, ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്, എല്‍ഡിഎഫുമായി വര്‍ഷങ്ങളായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. മുന്നണി വിപുലീകരിക്കുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നതെന്നും ലോക്‌സഭാ സീറ്റ് നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ പിന്നീട് നടക്കുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ കത്തു നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടികളെയാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2009ലെ പാര്‍ലമെന്റ് തിര!ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു തര്‍ക്കത്തെത്തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫിലേക്ക് പോകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് യുഡിഎഫുമായി അകലുന്നത്. എല്‍ഡിഎഫുമായി വീണ്ടും അടുത്ത വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കിയാണ് മുന്നണി ബന്ധം ശക്തമാക്കിയത്.
ആര്‍.ബാലക!ൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) ഇപ്പോള്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കെ.ബി.ഗണേഷ് കുമാറാണ് നിയമസഭയിലെ പാര്‍ട്ടിയുടെ ഏക പ്രതിനിധി. സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കാന്‍ പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ശബരിമല വിഷയം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കിയത്. മറ്റു പാര്‍ട്ടികളുമായി ലയിക്കാതെതന്നെ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാണി വിഭാഗത്തില്‍നിന്ന് രാജിവച്ചാണ് 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍. രൂപീകരണഘട്ടം മുതല്‍ ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കാല്‍ നൂറ്റാണ്ടായി എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്). കാസര്‍ഗോഡ് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഐഎന്‍എല്ലിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു
ജെഎസ്എസ്, ആര്‍എസ്പി (ലെനിനിസ്റ്റ്), ആര്‍എസ്പി (ലെഫ്റ്റ്), ഫോര്‍വേഡ് ബ്ലോക്ക്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ലാലു പ്രസാദ് യാദവിന്റെയും മുലായം സിങിന്റെയും പാര്‍ട്ടികള്‍, സിഎംപിയിലെ ഒരു വിഭാഗം എന്നിവ ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കത്തു നല്‍കിയിട്ടുണ്ട്. ഇവരെ തല്‍ക്കാലം മുന്നണിയിലെടുക്കില്ല.
കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടികളെ ഘടകകക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവരുമായി സഹകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ‘ ഇപ്പോള്‍ നാലു പാര്‍ട്ടികളെ ഉള്‍കൊള്ളിക്കുന്നു. മറ്റുള്ളവരുമായി സഹകരിക്കും. പി.ടി.എ.റഹിമിന്റെ പാര്‍ട്ടി എല്‍ഡിഎഫിലെ ഘടകകക്ഷിയല്ല. പി.ടി.എ. റഹിം ഇടതു സ്വതന്ത്രനാണ്. അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗമാണ്’ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി എ.വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *