വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
പാലക്കാട്: കല്ലടിക്കോട് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്കാണ് പൊലീസ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു.\
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ലോറി വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതെത്തുടർന്ന് കല്ലടിക്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്ഫോടക ശേഖരം പിടികൂടിയത്. നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്കും ഇതിനാവശ്യമായ ഫ്യൂസ് വയറുകളുമാണ് ലോറിയിലുണ്ടായിരുന്നത്.
തെങ്കാശി സുന്ദരപുരം സ്വദേശി സുശാന്ദ്ര കുമാർ, പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരെയാണ് അറസ്റ്റ് ചെ്യതത്. തമിഴ്നാട്ടിലെ ആമ്പൂരിൽ നിന്ന് മഞ്ചേരിയിലേക്കുളളതാണ് ലോഡെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
ലോറിമഞ്ചേരിയിൽ എത്തുന്ന മുറയക്ക് അവിടെ നിന്ന് ആളുകൾ ബന്ധപ്പെടുമെന്നായിരുന്നു ഇവർക്കുളള നിർദ്ദേശം. സാധാരണ ക്വാറികളിലേക്ക് ജലാറ്റിൻ കൊണ്ടുപോകാറുണ്ടെങ്കിലും അളവുൾപ്പെടെ അനുമതി രേഖകളിൽ ഉണ്ടാവാറുണ്ട്.
എന്നാൽ ഒരു രേഖയുമില്ലാതെ ഇത്രയും അളവിൽ സ്ഫോടക വസ്തു കടത്താൻ ശ്രമിച്ചതാണ് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുന്ന മുറയക്ക് ഇതെക്കുറിച്ച് കൂടുതലറിയാമെന്നാണ് പൊലീസ് പറയുന്നത്. മഞ്ചേരിയിൽ ഇവർ ബന്ധപ്പെടേണ്ട ആളുകളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.