കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഇന്ത്യക്കാര്‍ക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: 60 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തില്‍ ഇന്ത്യക്കാര്‍ക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ലെന്ന് ബിജെപി. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ രാഹുല്‍ പാര്‍ലമെന്റിലെത്തി സംവാദത്തിന് തയാറാകണമെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായിരുന്നു രവിശങ്കര്‍ പ്രസാദിന്റേത്.

റഫാല്‍ വിഷയം പാര്‍ലമെന്റില്‍ നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുല്‍ കാണിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. സംവാദത്തിന് ബിജെപി തയാറാണ്. സംവാദത്തില്‍നിന്ന് ഒഴിഞ്ഞു മാറരുത്. താങ്കളുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടിയ സുപ്രീംകോടതിയില്‍ നിങ്ങള്‍ മാപ്പ് അറിയിച്ചതാണ്. കഴിഞ്ഞ 70 വര്‍ഷത്തില്‍ 60 വര്‍ഷവും ഭരണത്തിലിരുന്നത് കോണ്‍ഗ്രസാണ്. എന്താണ് അവര്‍ കര്‍ഷകര്‍ക്കായി ചെയ്തിട്ടുള്ളത്?. അവര്‍ ഇപ്പോള്‍ നാടകം കളിക്കുകയാണ്.
നാലര വര്‍ഷം ഭരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ ഒരു പൈസ പോലും എഴുതിത്തള്ളിയിട്ടില്ലെന്നാണു രാഹുല്‍ പറയുന്നത്. കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുന്നതുവരെയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നില്‍ക്കണം. ഞങ്ങള്‍ അവര്‍ക്കെതിരെ നിന്ന് പോരാടാം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതു വരെ രാത്രിയില്‍ അവരെ ഉറങ്ങാന്‍ വിടില്ലെന്നും കേന്ദ്രമന്ത്രി തിരിച്ചടിച്ചു
കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞത്. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചതായും രാഹുല്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *