ബ്രൂവറി: എക്‌സൈസില്‍ കൂട്ട സ്ഥലംമാറ്റം

ജയന്‍ ശാസ്തമംഗലം


തിരുവനന്തപുരം: ബ്രൂവറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെ എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവരെ കൂട്ടത്തോടെ സ്ഥലംമാറ്റി. വ്യാഴാഴ്ചയാണ് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ് പുറത്തിറങ്ങിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സൂപ്രണ്ട്, മാനേജര്‍മാര്‍ അടക്കം 64പേരെയും സ്ഥലം മാറ്റി.

രാഷ്ട്രീയ ബന്ധങ്ങളുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ നിയമിക്കരുതെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.  ബ്രൂവറികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കമ്മിഷണര്‍ ഓഫിസിലെ ഓഡിറ്റ് വിഭാഗത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ കെ.സുരേഷ് ബാബുവിനെ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് മാറ്റി. ബവ്‌റിജസ് കോര്‍പ്പറേഷനിലുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ കെ.മുഹമ്മദ് റഷീദിനെ ആലപ്പുഴയിലേക്ക് മാറ്റി.
ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന എ.എന്‍.ഷായ്ക്കാണ് എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി വിഭാഗത്തിന്റെ ചുമതല. പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ചന്ദ്രപാലനാണ് പുതിയ എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍.
എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ എ.എസ്.രഞ്ജിത്തിനു പത്തനംതിട്ടയുടെ ചുമതല നല്‍കി. സിഎസ്ഡി കാന്റീന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന വി.പി.സുലേഷ്‌കുമാറിനെ പാലക്കാട് നിയമിച്ചു. പാലക്കാട് ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ജേക്കബ് ജോണിനെ കാസര്‍ഗോഡ് നിയമിച്ചു. ബാലകൃഷ്ണനാണ് തൃശൂരിലെ പുതിയ ഡെപ്യൂട്ടി കമ്മിഷണര്‍. എ.കെ.നാരായണന്‍കുട്ടിക്കാണ് സിഎസ്ഡി കാന്റീനിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *