അമിത് ഷായുടെ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കാനിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം.

ത്രിപുരയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അമിത് ഷായുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
നവംബര്‍ 25ന് ത്രിപുരയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അമിത് ഷായെ കാണാന്‍ തൃണമൂല്‍ നേതാക്കള്‍ അനുമതി തേടിയെങ്കിലും നിരസിക്കുകയാണ് ഉണ്ടായത്.

ത്രിപുരയില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന അക്രമം, ബി എസ് എഫ് അധികാര പരിധി വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമാധാനപരമായും ചിട്ടയായും പ്രചാരണം നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം ബിപ്ലബ് ദേബ് നയിക്കുന്ന ത്രിപുര സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് മമത ആരോപിച്ചു.

സുപ്രീം കോടതി നിര്‍ദേശങ്ങളെ ലംഘിക്കുന്ന നടപടികളാണ് ബിപ്ലബ് ദേബും അദ്ദേഹത്തിന്റെ സര്‍ക്കാറും. അവര്‍ പൊതു ജനങ്ങളോട് മറുപടി പറയേണ്ടി വരും. ബിപ്ലബ് ദേബ് സര്‍ക്കാറിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മമത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *