ഇന്ധനനികുതി കുറയ്ക്കാനും കൂട്ടാനുമുള്ള അവകാശം സംസ്ഥാനത്തിനുള്ളതാണ്: ധനമന്ത്രി

തിരുവനന്തപുരം: മുപ്പത് രൂപ പിരിച്ചെടുത്തിട്ട് അതില്‍ നിന്ന് അഞ്ചു രൂപ കുറയ്ക്കുമ്പോള്‍ മറ്റുള്ളവരും അത് ചെയ്യണമെന്ന് പറഞ്ഞ് കലാപം ഉണ്ടാക്കാന്‍ നില്‍ക്കുന്നതെന്തിനാണെന്ന ചോദ്യവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.

കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ അതിന് ആനുപാതികമായി ഇവിടെയും കുറയും. അതിന് യാതൊരു സംശയവുമില്ല. ഞങ്ങള്‍ ആ നികുതി നിലനിറുത്തുമെന്ന് തീരുമാനിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതുപോലെ 13 തവണ നികുതി കൂട്ടുന്ന സമീപനം ഇതുവരെ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ആനുപാതികമായി കുറയ്ക്കുമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. കുറയ്ക്കാനും കൂട്ടാനുമുള്ള അവകാശം സംസ്ഥാനത്തിനാണുള്ളതെന്ന് ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ധനവിലകുറച്ച സംസ്ഥാനങ്ങളെല്ലാം വര്‍ദ്ധിപ്പിച്ച തുകയാണ് കുറച്ചത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തില്‍ കേരളത്തിന് കിട്ടേണ്ടതായ നാലായിരം കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അഞ്ചു രൂപയും പത്ത് രൂപയും കുറയ്ക്കാന്‍ തയ്യാറായത് പല സംസ്ഥാനങ്ങളിലെയും ഉപതിരഞ്ഞെടുപ്പില്‍ നിന്ന് കിട്ടിയ പാഠം കൊണ്ടാണ്. കേരളത്തില്‍ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തില്‍ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തില്‍ വിലകൂടുമ്‌ബോള്‍ നികുതി കൂടുകയും കുറയുമ്‌ബോള്‍ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞു.

പെട്രോള്‍ വില നിര്‍ണയ അധികാരം കമ്പോളത്തിനു യുപിഎ സര്‍ക്കാര്‍ വിട്ടു കൊടുത്തു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. ഓയില്‍പൂള്‍ അക്കൗണ്ട് എന്ന ഫണ്ട് കേന്ദ്രത്തിനുണ്ടായിരുന്നു. പെട്രോളിയം വില പിടിച്ചു നിര്‍ത്താന്‍ അക്കൗണ്ടില്‍നിന്ന് സബ്‌സിഡി കൊടുക്കുന്നതായിരുന്നു രീതി. 2002ല്‍ മന്‍മോഹന്‍സിംഗ് ഇതു നിര്‍ത്തലാക്കി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലിറ്ററിന് 8.1 രൂപ എക്‌സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയര്‍ത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വര്‍ദ്ധിച്ചു. 2018ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80.08 ഡോളറായിരുന്നു. കേന്ദ്ര എക്‌സൈസ് നികുതി 17.98രൂപ. 2020 മെയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 30 ഡോളറായി. കേന്ദ്രം നികുതി 32.98 രൂപയാക്കി ഉയര്‍ത്തി. ബിജെപിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *