കള്ളപ്പണക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണം സ്‌റ്റേ ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണം സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ നല്‍കിയത്. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ.

പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാലാരിവട്ടം മേല്‍പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയും വിജിലന്‍സും അന്വേഷിക്കണമെന്നാണ് 2020 ഓഗസ്റ്റ് 17ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇതിനെ തുടര്‍ന്നാണ് ചികിത്സയിലിരിക്കുമ്പോള്‍ നവംബര്‍ 18ന് വിജിലന്‍സ് അറസ്റ്റ് ചെയ്തതെന്ന് അപ്പീലില്‍ അറിയിച്ചിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇ.ഡിയും വിജിലന്‍സും പീഡിപ്പിച്ചതായും ഹര്‍ജിയിലുണ്ട്.

തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഹര്‍ജി നടപടി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *