മാനസ കൊലക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കോതമംഗലം: കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്‍പ്പെടെ കൂട്ടുനിന്ന കണ്ണൂര്‍ ഇടച്ചൊവ്വ കണ്ണംതേത്തില്‍ ആദിത്യന്‍ പ്രദീപ് (27) ആണ് രണ്ടാം പ്രതി.

തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാര്‍ വെര്‍മ (21) നാലാം പ്രതിയുമാണ്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുല്‍ നിവാസില്‍ രാഖില്‍ (32)ആണ് ഒന്നാം പ്രതി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളാണുള്ളത്.

ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ജൂലൈ 30ന് ആയിരുന്നു സംഭവം. മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ തോക്കുമായെത്തിയ രാഖില്‍ മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍, സങ്കരാപൂര്‍, ജത്യാ ബന്ധര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയുണ്ടായി. ബീഹാറില്‍ നിന്നുമാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമാണ്. എസ് പി കെ.കാര്‍ത്തിക്ക്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ വി.എസ്.വിപിന്‍ , എസ്.ഐമാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ്, മാര്‍ട്ടിന്‍ ജോസഫ്, കെ.വി ബെന്നി, എ.എസ്.ഐ മാരായ വി.എം.രഘുനാഥ്, ടി.എം മുഹമ്മദ് സി.പി. ഒമാരായ അനൂപ്, ഷിയാസ്, ബേസില്‍, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed