സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടും: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു.

കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ.എം. ബാക്‌സി ആന്‍ഡ് കമ്ബനി, കപ്പല്‍ ഓപ്പറേറ്റര്‍’റൗണ്ട് ദി കോസ്റ്റ്’കമ്ബനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഷിപ്പിംഗ് ട്രേഡ് മീറ്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ച്‌ മൂന്ന് മാസത്തിനുള്ളില്‍ അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം എന്നീ ചെറുകിട തുറമുഖങ്ങളില്‍ നിന്നും 1150 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ചരക്ക് നീക്കത്തിന് കപ്പല്‍ സര്‍വീസ് പ്രയോജനപ്പെടുത്തുന്നതിലൂടെ സാമ്ബത്തിക ലാഭത്തിന് പുറമേ റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു. എംഎല്‍എമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിന്‍സെന്റ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രമേശ് തങ്കപ്പന്‍, കോസ്റ്റ് ഗാര്‍ഡ് ഡിഐജി രവി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് അംഗം രാഹുല്‍ മോദി, റൗണ്ട് ദി കോസ്റ്റ് സിഇഒ കിരന്‍ നരേന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *