കേരള ബാങ്കില്‍ നിക്ഷേപത്തില്‍ 9.27 ശതമാനത്തിന്റെ വര്‍ദ്ധന: മന്ത്രി വിഎന്‍ വാസവന്‍

തിരുവനന്തപുരം: കേരള ബാങ്കില്‍ നിക്ഷേപ വര്‍ദ്ധന. 2021 സാമ്ബത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ നിക്ഷേപത്തില്‍ 9.27 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയര്‍ന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂര്‍ണ സാമ്ബത്തിക വര്‍ഷമായിരുന്നു 2020-21. 2021 മാര്‍ച്ച്‌ 31 വരെ 1,06,396 കോടിയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടിയാണ്. ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അവസാനിക്കുമ്ബോള്‍ നിഷ്‌ക്രിയ ആസ്തി. കൊവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസില്‍ 9.27 ശതമാനം വര്‍ദ്ധന വരുത്തിയത്.

നബാര്‍ഡ് വഴിയുള്ള പുനര്‍വായ്പ സൗകര്യം ലഭ്യമാക്കുന്നതിലും വന്‍ നേട്ടമാണ് സൃഷ്ടിച്ചത്. 2019-20 സാമ്ബത്തിക വര്‍ഷം 4315 കോടി രൂപയായിരുന്ന പുനര്‍വായ്പ സഹായം 6058 കോടി രൂപയായി ഉയര്‍ന്നു. 40.39 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. ലയന സമയത്തെ സഞ്ചിത നഷ്ടം 1151 കോടി രൂപയായിരുന്നു. ഇത് 714 കോടി രൂപയായി കുറച്ചു. മൂലധന സ്വയം പര്യാപ്തത ലയന സമയത്ത് 6.26 ശതമാനമായിരുന്നു. ഇപ്പോള്‍ 10.18 ശതമാനമായി വര്‍ദ്ധിപ്പിച്ചു. റിസര്‍വ് ബാങ്ക് നിബന്ധന 9 ശതമാനം മാത്രമാണ്. കേരള സര്‍ക്കാര്‍ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്‍ബലത്തിലാണ് മൂലധന സ്വയം പര്യാപ്തത വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്.

കേരള ബാങ്ക് രൂപീകരണത്തിന് ശേഷം മുന്‍ഗണനാ മേഖലകളായ കൃഷി, സര്‍വീസ്, കച്ചവടം, ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, മൈക്രോ ഫിനാന്‍സ്, ഗ്രാമീണ ഭവന നിര്‍മ്മാണം മേഖലകളിലെ ചെറുകിട വായ്പകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സഹകരണ സംഘങ്ങള്‍ വഴിയും നേരിട്ടും 18,200 കോടിയാണ് വായ്പയായി നല്‍കിയത്. ബാങ്കിന്റെ ഓഹരി ഉടമകളായ 1500ല്‍ പരം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളില്‍ കൂടി സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍, ഗ്രാമീണ വ്യവസായങ്ങള്‍, വാണിജ്യ മേഖല എന്നിവയ്ക്ക് വായ്പകള്‍ നല്‍കുന്നു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം,സംസ്‌കരണം, വിപണനം, മൂല്യവര്‍ദ്ധനവ് എന്നിവ സാധ്യമാക്കുകയും അതുവഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ നേരിടാനുള്ള ശക്തമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നിബന്ധനകള്‍ പാലിക്കുന്ന പദ്ധതികള്‍ക്ക് രണ്ട് കോടി രൂപ വരെ നാല് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നല്‍കും. സഹകരണ സംഘങ്ങള്‍ക്ക് ഒരു ശതമാനം നിരക്കില്‍ വായ്പ ലഭ്യമാകും.

പുതുതായി കെബി മൈക്രോ ഫുഡ് പ്രോസസിങ് സ്‌കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലുള്ള മൈക്രോ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് എംഎസ്‌എംഇ ഫിനാന്‍സ് പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് കൂടി പ്രയോജനപ്രദമായ സേവിങ്‌സ് അക്കൗണ്ട് കെ.ബി. വിദ്യാനിധി എന്നിവ വൈകാതെ ആരംഭിക്കും.

സഹകരണ മേഖല കാലാകാലങ്ങളില്‍ നടപ്പിലാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൂടാതെ റിസര്‍വ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നടപ്പിലാക്കും.

ഐടി ഇന്റഗ്രേഷനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പര്‍ച്ചൈസ് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും. ഇന്റഗ്രേഷന്‍ പൂര്‍ത്തിയാകുമ്ബോള്‍ കേരളത്തിലെ മികച്ച ബാങ്കുകളില്‍ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി; ഒക്‌ടോബര്‍ 31 വരെ കാലാവധി

സഹകരണ ബാങ്കുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നീട്ടി. വ്യാഴാഴ്ച അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയതെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും. സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്.

2021 മാര്‍ച്ച്‌ 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെ വായ്പകള്‍ക്കും പരിഗണന ലഭിക്കും. വായ്പയെടുത്ത മാതാപിതാക്കള്‍ മരണപ്പെടുകയും മക്കള്‍ ബാദ്ധ്യസ്ഥരാകുകയും ചെയ്യുന്ന വായ്പകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഇളവുകള്‍ ലഭിക്കും. സെപ്റ്റംബര്‍ മാസം പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ അതേ വ്യവസ്ഥകള്‍ തന്നെയായിരിക്കും ദീര്‍ഘിപ്പിക്കുന്ന അവസരത്തിലും ബാധകമാകുക. സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവ ഒഴികെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകം. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബാങ്കുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും രജിസ്ട്രാറുടെ അനുമതിയോടെ പദ്ധതി നടപ്പിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may missed