കെഎസ്ആർടിസിയുടെ സ്ഥലം മദ്യശാലകൾക്കായി അനുവദിക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോര്‍പറേഷന്റെ സ്ഥലം മദ്യക്കടകള്‍ക്കായി അനുവദിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആർടിസി സ്വീകരിക്കും.
മദ്യശാലകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. ഇതിലൂടെ കെഎസ്‌ആർടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.