ഫ്‌ളാറ്റിലെ പീഡനം: അഞ്ച് പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫ് അടക്കമുള്ളവര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ ഒരു വര്‍ഷത്തോളെം പൂട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. എന്നാല്‍ വിവാഹത്തിന് മാര്‍ട്ടിന്‍ തയ്യാറായില്ല. ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ട യുവതി ബംഗ്ലരുവിലെ സുഹൃത്തിന്റെ അടുത്ത് എത്തിയ ശേഷമാണ് പരാതി നല്‍കിയത്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി യുവതിയെ ഫ്ലാറ്റില്‍ അടിമയാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലൈംഗിക താല്‍പ്പര്യങ്ങളും പണം തട്ടലുമായിരുന്നു പ്രതിയുടെ ലക്ഷ്യം.

പ്രതികള്‍ക്കെതിരെ ബലാല്‍സംഗം, അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, വഞ്ചന, ഭീഷണി, മാരകായുധമുപയോഗിച്ച്‌ ദേഹോപദ്രവമേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തിന് ശേഷം ഒളിവില്‍ പോകാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

മാര്‍ച്ചിലാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. ക്രൂര മര്‍ദ്ദനത്തിന്റെ ചിത്രങ്ങളും പരാതിക്കൊപ്പമുണ്ടായിരുന്നു. അന്വേഷണ സംഘം തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. കാക്കാനാട്ടെ ഫ്ലാറ്റില്‍ അതിക്രമിച്ച്‌ കയറി യുവതിയെ മര്‍ദ്ദിച്ചതിലും മാര്‍ട്ടിന്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *