രാജ്യസഭയില്‍ “ശിവന്‍കുട്ടി സ്‌കൂള്‍’ പുനരാവിഷ്‌ക്കരിക്കാനാണ് ഇടത് എം.പിമാര്‍ ശ്രമിച്ചത്: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരംരാജ്യത്തിന് മുന്നില്‍ മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം പിമാരുടെ ഭാഗത്തുനിന്ന് രാജ്യസഭയില്‍ ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍.

ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്ത് നില്‍ക്കുന്ന ചിത്രവും മന്ത്രി പുറത്തുവിട്ടു. തൊഴിലാളി വര്‍ഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാന്‍ ജോലിയെടുക്കുന്ന മാര്‍ഷലിന്റെ കഴുത്തിന് പിടിച്ച്‌ തള്ളിയെന്ന് മുരളിധരന്‍ ആരോപിച്ചു.

“ശിവന്‍കുട്ടി സ്‌കൂള്‍’ പുനരാവിഷ്‌ക്കരിക്കാനാണ് ശ്രമിച്ചതെന്നും അത് പാര്‍ലമെന്റില്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അംഗങ്ങളും ജീവനക്കാരും അല്ലാതെ പുറത്തു നിന്നുള്ള ആരും സഭയില്‍ പ്രവേശിച്ചിട്ടില്ല. കേരളനിയമസഭ ആയാലും ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ആയാലും ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കുന്ന സഭകളെ അവഹേളിക്കുന്നത് മാര്‍ക്‌സിസ്റ്റ് ശൈലിയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി ഉള്‍പെട്ടു എന്ന വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്ന നോടിസ് പോലും അനുവദിക്കില്ല എന്ന് വാശി പിടിക്കുന്നവരാണ് ബിജെപിയെ ജനാധിപത്യ മര്യാദ പഠിപ്പിക്കാനിറങ്ങുന്നതെന്ന് വി മുരളീധരന്‍ പരിഹസിച്ചു.

കേരളത്തില്‍ പ്രതിപക്ഷം സമ്ബൂര്‍ണ സഹകരണമായതിനാല്‍ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പിണറായി ആഗ്രഹിക്കുന്ന തരം പ്രതിഷേധമാണ് വിഡി സതീശന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഡോളര്‍ കടത്തില്‍ കെപിസിസി പ്രസിഡന്റിന് സമ്ബൂര്‍ണ മൗനമാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി

 

Leave a Reply

Your email address will not be published. Required fields are marked *