സിക: സാഹചര്യം നിരീക്ഷിക്കാന്‍ കേരളത്തിലേക്ക് കേന്ദ്രം ആറംഗ സംഘത്തെ അയച്ചു
ന്യൂഡെല്‍ഹി: സിക പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാഹചര്യം നിരീക്ഷിക്കാന്‍ കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. സിക വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കയാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് .
തിരുവനന്തപുരവുമായി പങ്കിടുന്ന അതിര്‍ത്തികള്‍ അടച്ചു പരിശോധിക്കും. ചെക്‌പോസ്റ്റുകളില്‍ പ്രത്യേക സംഘത്തെയും തമിഴ്‌നാട് നിയോഗിച്ചു. തിരുവനന്തപുരത്ത് 13 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 14 ആയി. രോഗികളുടെ റൂട് മാപ് പരിശോധിക്കും. പനി ലക്ഷണമുള്ള അഞ്ചുമാസം വരെയായ എല്ലാ ഗര്‍ഭിണികളിലും വൈറസ് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതലാണെന്നത് ആശങ്ക ഉയര്‍ത്തുന്നു.
19 പേരുടെ സാംപിളുകള്‍ പുണെയില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13 പേരടേത് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ് എല്ലാവരും. ആദ്യമായി രോഗം സ്ഥിരീകരിച്ച ഗര്‍ഭിണയായ 24കാരിക്കും ഏഴാം തീയതി ഇവര്‍ പ്രസവിച്ച കുഞ്ഞിനും പ്രശ്‌നങ്ങളൊന്നുമില്ല. വൈറസ് ബാധിച്ച എല്ലാവരും രോഗലക്ഷണങ്ങള്‍ മാറി വീട്ടിലേയ്ക്ക് മടങ്ങി. ലക്ഷണങ്ങളുള്ള ഗര്‍ഭിണികളില്‍ സിക സാന്നിധ്യം പരിശോധിക്കാനും രോഗബാധിതരുടെ യാത്രാചരിത്രം പരിശോധിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
നഗരസഭാ പരിധിയില്‍ താമസിക്കുന്നവരാണ്. 1947ല്‍ ഉഗാണ്ടയിലെ സിക വനാന്തരങ്ങളിലെ കുരങ്ങുകളിലാണു വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഗര്‍ഭിണികളില്‍ സിക ബാധിച്ചാല്‍ തല ചെറുതായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും നാഡീസംബന്ധമായ തകരാറുകളും ഉണ്ടായേക്കാം. രക്തദാനം, ലൈംഗിക ബന്ധം എന്നിവ വഴിയും രോഗം പകരാമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.