സ്വാശ്രയ മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു കോളജ്: ഉത്തരവ് ഹൈകോടതി റദ്ദാക്കി

കൊച്ചി: എന്‍ജിനീയറിങ്, മെഡിക്കല്‍ ഒഴികെയുള്ള പുതിയ കോളജുകള്‍ സ്വാശ്രയ മേഖലയില്‍ തുടങ്ങാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുമാത്രം അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിലെ ഭാഗം ഹൈകോടതി റദ്ദാക്കി.

വിദ്യാഭ്യാസരംഗത്ത് മുന്‍പരിചയമുള്ളതും മികച്ച സാമ്ബത്തിക സ്ഥിതിയുള്ളതുമായ സഹകരണ സ്ഥാപനങ്ങള്‍ക്കുമാത്രം പുതിയ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാമെന്ന 2020 ആഗസ്റ്റ് 20ലെ സര്‍ക്കാര്‍ ഉത്തരവിലെ ഈ ഭാഗമാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ റദ്ദാക്കിയത്.

ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ പുതിയ കോളജുകള്‍ തുടങ്ങാന്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നുമാത്രം അപേക്ഷ ക്ഷണിച്ച്‌ 2020 നവംബര്‍ 30ന് പുറപ്പെടുവിച്ച കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനം ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

സഹകരണമേഖലയില്‍ മാത്രം പുതിയ കോളജുകള്‍ അനുവദിച്ചാല്‍ മതിയെന്നത് നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇത്തരം വേര്‍തിരിവ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും തൊഴിലവകാശത്തിെന്‍റയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. സര്‍വകലാശാലകളുടെ അധികാരം മറികടന്ന് സര്‍ക്കാര്‍ ഇടപെടുന്നത് ഉചിതമല്ലെന്നും ഇങ്ങനെ ഇടപെടുന്നത് നിയമപരമല്ലെന്നും ഹൈകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച്‌ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ സഹകരണമേഖലക്ക് മാത്രമെന്ന ഭാഗവും ഇതനുസരിച്ചുള്ള കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റദ്ദാക്കിയത്. രണ്ടാഴ്ചക്കകം പുതിയ കോളജിന് അപേക്ഷ നല്‍കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ട കോടതി, ഇത് നിയമപരമായി പരിഗണിച്ച്‌ തീരുമാനമെടുക്കാന്‍ സര്‍വകലാശാലക്കും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *