കനത്ത മഴ, കാറ്റ്, കടല്‍ക്ഷോഭം; ജില്ലയില്‍ 293 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ജില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടല്‍ക്ഷോഭവുമുണ്ടായ പശ്ചാത്തലത്തില്‍ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു.

വിവിധ താലൂക്കുകളിലായി 228 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 326 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തിരുവനന്തപുരം താലൂക്കില്‍ 12 ദുരിതാശ്വാസ ക്യാംപുകളിലായി 186 കുടുംബങ്ങളിലെ 763 പേരെ മാറ്റി പാര്‍പ്പിച്ചു. മണക്കാട് വില്ലേജിലെ കാലടി ഹൈസ്‌കൂളില്‍ ആറു കുടുംബങ്ങളിലെ 21 പേര്‍ കഴിയുന്നുണ്ട്. കഠിനംകുളം വില്ലേജിലെ എ.ജെ കോംപ്ലക്‌സില്‍ 18 കുടുംബങ്ങളിലെ 97 പേരെ മാറ്റിപാര്‍പ്പിച്ചു. കല്ലിയൂര്‍ വില്ലേജിലെ വെള്ളായണി ഗവ. എല്‍.പി.സ്‌കൂളില്‍ 14 കുടുംബങ്ങളിലെ 45 പേര്‍ കഴിയുന്നു. പേട്ട വില്ലേജില്‍ ചാക്ക ഗവ. യു.പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാലുപേരും സെന്റ് റോഷ് കോണ്‍വെന്റില്‍ 19 കുടുംബങ്ങളിലെ 60 പേരും കഴിയുന്നുണ്ട്. മുട്ടത്തറ വില്ലേജിലെ പൂന്തുറ എച്ച്.എസ്.എസില്‍ 56 കുടുംബങ്ങളിലെ 210 പേരെയും ബീമാപള്ളി യു.പി.എസില്‍ 14 കുടുംബങ്ങളിലെ 80 പേരെയും വലിയതുറ ഫിഷറീസില്‍ 12 കുടുംബങ്ങളിലെ 75 പേരെയും കമലേശ്വരം ജി.എച്ച്.എസ്.എസില്‍ നാലു കുടുംബങ്ങളിലെ ഒന്‍പതു പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തിരുവല്ലം വില്ലേജില്‍ വാഴമുട്ടം ജി.എച്ച്.എസില്‍ ആറു കുടുംബങ്ങളിലെ 34 പേരാണ് കഴിയുന്നത്. ആറ്റിപ്ര വില്ലേജിലെ വള്ളിത്തുറ എച്ച്.എസ്.എസില്‍ 27 കുടുംബങ്ങളിലെ 107 പേരും വലിയവേളി സെന്റ് തോമസ് സ്‌കൂളില്‍ ഒന്‍പത് കുടുംബങ്ങളിലെ 21 പേരും കഴിയുന്നുണ്ട്.

നെയ്യാറ്റിന്‍കര താലൂക്കില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 82 കുടുംബങ്ങളിലെ 299 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ ഗവ. യു.പി.എസില്‍ 13 കുടുംബങ്ങളിലെ 51 പേരെയും പൊഴിയൂര്‍ സെന്റ് മാത്യൂസ് എച്ച്.എസ്.എസില്‍ 48 കുടുംബങ്ങളിലെ 167 പേരെയും വിമല ഹൃദയ സ്‌കൂളില്‍ രണ്ടു കുടുംബങ്ങളിലെ പത്തുപേരെയും മാറ്റിപാര്‍പ്പിച്ചു. വിഴിഞ്ഞം വില്ലേജില്‍ ഹാര്‍ബര്‍ എല്‍.പി.എസില്‍ എട്ടു കുടുംബങ്ങളിലെ 38 പേര്‍ കഴിയുന്നുണ്ട്. കോട്ടുകാല്‍ വില്ലേജില്‍ അടിമലത്തുറ അനിമേഷന്‍ സെന്ററില്‍ ഒന്‍പത് കുടുംബങ്ങളിലെ 23 പേര്‍ കഴിയുന്നു. പൂവാര്‍ വില്ലേജിലെ ഗവ. എച്ച്.എസില്‍ ഒരു കുടുംബത്തിലെ ആറുപേരും നെയ്യാറ്റിന്‍കര വില്ലേജില്‍ നെയ്യാറ്റിന്‍കര ഗവ. ജി.എച്ച്.എസ്.എസില്‍ ഒരു കുടുംബത്തിലെ നാലുപേരും കഴിയുന്നുണ്ട്.

ചിറയിന്‍കീഴ് താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണു തുറന്നിട്ടുള്ളത്. ഇവിടെ 25 കുടുംബങ്ങളിലെ 66 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ് സെന്റ് ജോസ്ഫ്സ് സ്‌കൂളില്‍ അഞ്ചു കുടുംബങ്ങളിലെ 19 പേരെയും ബി.ബി.എല്‍.പി.എസില്‍ 15 കുടുംബങ്ങളിലെ 40 പേരെയും മാറ്റി പാര്‍പ്പിച്ചു. കിഴുവിലം വില്ലേജില്‍ പുറവൂര്‍ ഗവ. എസ്.വി.യു.പി.എസിലെ അഞ്ചു കുടുംബങ്ങളിലെ ഏഴുപേരെയും മാറ്റിപാര്‍പ്പിച്ചു.

ജില്ലയില്‍ 239 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ നാലു വീട് പൂര്‍ണമായും 75 എണ്ണം ഭാഗീകമായും തകര്‍ന്നു. തിരുവനന്തപുരം താലൂക്കില്‍ രണ്ടുവീടുകള്‍ പൂര്‍ണമായും 44 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നെടുമങ്ങാട് താലൂക്കില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 32 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാട്ടാക്കട താലൂക്കില്‍ ഒരു വീട് പൂര്‍ണമായും മൂന്നു വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ 44 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ കുടുതലായി തുറക്കേണ്ടിവന്നാല്‍ ആവശ്യമായ കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം -91, നെയ്യാറ്റിന്‍കര – 46, നെടുമങ്ങാട് -75, ചിറയിന്‍കീഴ് – 60, വര്‍ക്കല – 42, കാട്ടാക്കട – 12 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ സജ്ജമാക്കിയിട്ടുള്ള കെട്ടിടങ്ങളുടെ എണ്ണം. എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed