നികുതി ഒഴിവാക്കണമെന്ന മമതയുടെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. വാക്സിനുള്ള അഞ്ച് ശതമാനവും മരുന്നുകള്‍ക്കും ഒാക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുമുള്ള 12 ശതമാനവും നികുതി അവയുടെ ചെലവ് കുറക്കാന്‍ അത്യാവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

‘ജി.എസ്.ടിയില്‍നിന്ന് പൂര്‍ണ ഇളവ് നല്‍കിയാല്‍ ആഭ്യന്തര ഉല്‍‌പ്പാദകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ക്കും സേവനങ്ങള്‍ക്കും അടച്ച നികുതി നികത്താന്‍ കഴിയില്ല. ഇതോടെ ഉപകരണങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവും. ഇത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി മാറും.

കോവിഡ് പ്രതിരോധ മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്‍റഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നത്. കോവിഡ് വാക്‌സിന്‍റ ജി.എസ്.ടിയില്‍നിന്ന് പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങള്‍ക്കുമാണ്. കൂടാതെ, കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയുടെ 41 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്’  നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച കത്തെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *