കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ നേരിടുന്നതിനുള്ള ഭഗമായി ലോക്ഡൗണ്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.

ഏപ്രില്‍ 25ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ജില്ലാ അധികാരികള്‍ ബോധവാന്മാരായിരിക്കണമെന്നും ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനായി വ്യാപകമായി പ്രചരിപ്പിക്കണമെന്നും മാര്‍ഗിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് കേസുകളില്‍ വന്‍വര്‍ധനവ് ഉള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അജയ് ഭല്ല പറഞ്ഞു.

ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കുമ്ബോഴും ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കപ്പെടുമ്ബോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഒരു പ്രദേശത്ത് ലോക്ഡൗണോ കണ്ടെയ്ന്‍മെന്റ് സോണോ പ്രഖ്യാപിക്കുമ്ബോള്‍ കോവിഡ് രോഗികളുടെ കണക്ക്, ഭൂമിശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കണം.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്ബോള്‍ കുറഞ്ഞത് 14 ദിവസത്തേക്ക് ആയിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുമ്ബോള്‍ അവശ്യ പ്രവര്‍ത്തനങ്ങളെ ഒവിവാക്കി ബാക്കി എല്ലാത്തിനും നിരോധനം ഏര്‍പ്പെടുത്തണം. കര്‍ഫ്യൂ കാലവധി പ്രാദേശിക ഭരണകൂടത്തിന് തീരുമാനിക്കാം. വിവാഹങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതി നല്‍കാവൂ. ശവസംസ്‌കാര ചടങ്ങുകള്‍ 20 പേര്‍ക്കായി പരിമിതപ്പെടുത്തണം.

ഷോപ്പിംഗ് കോപ്ലക്‌സുകള്‍, ബാറുകള്‍, സിനിമ തിയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടയ്ക്കണം. അവശ്യവസ്തുക്കളുടെ ഗതാഗതം ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാടില്ലെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed