‘മാസ് പരിശോധന’ : സംസ്ഥാനത്ത് ആദ്യദിനം നടത്തിയത് 1,​33,836 പരിശോധനകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വ‌ര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൊവിഡ് സ്പെഷ്യല്‍ ഡ്രൈവില്‍ ഇന്ന് നടത്തിയത് 1,​33,​836 പരിശോധനകള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരിശോധന നടത്തിയത് കോഴിക്കോട് ജില്ലയിലാണ്. 19,300 പേരെയാണ് പരിശോധിച്ചത്. ഏറ്റവും കുറച്ചുപേര്‍ക്ക് പരിശോധന നടന്നത് ഇടുക്കിയിലാണ്.

എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ 31000 കോവിഡ് പരിശോധനകള്‍ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്ബയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്ബുകള്‍ സംഘടിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പ്രത്യേക പരിശോധനാ ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു.

തലസ്ഥാനത്ത് 14,087 പേര്‍ക്കാണ് പരിശോധന നടത്തിയത്. 10,861 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 3,028 റാപ്പിഡ് ആന്റിജന്‍ പരിശോധനകളും 198 മറ്റു പരിശോധനകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സജ്ജീകരിച്ച പരിശോധനാ കേന്ദ്രങ്ങളില്‍ 8,130 പേരുടെ പരിശോധന നടത്തി. മൊബൈല്‍ ലാബുവഴി 1,532 പേരുടെയും സ്വകാര്യ ലാബുകള്‍ വഴി 4,425 പേരുടെ പരിശോധനയും ഇന്ന് നടത്തി. സംസ്ഥാനതലത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ജില്ലയിലും വ്യാപക പരിശോധന നടക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍, കൊവിഡ് മുന്നണി പ്രവര്‍ത്തകര്‍, കൊവിഡ് വ്യാപനം വേഗത്തില്‍ നടക്കുന്ന പ്രദേശങ്ങളിലുള്ളവര്‍, പൊതുഗതാഗത മേഖലയിലുള്ളവര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിലുള്ളവര്‍, ഹോട്ടലുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടിവുകള്‍ തുടങ്ങിയവരെ പ്രത്യേകമായി കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *