ലീ​ഗ് പ്രവര്‍ത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലീ​ഗ് പ്രവര്‍ത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളില്‍ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കൊലയാളികള്‍ അനുവദിച്ചില്ല. വെട്ടേറ്റ് കാല്‍ അറ്റുപോയ മന്‍സൂര്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ വോട്ടെടുപ്പിന് പിന്നാലെ ചൊവ്വാഴ്ച്ച രാത്രിയാണ് കണ്ണൂരിലുണ്ടായ ആക്രമണത്തില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടുകൂടിയാണ് മന്‍സൂറിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണ്. മന്‍സൂറിനെയും മുഹ്‍സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച്‌ ഇവരെ അക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *