ലൗ ജിഹാദ് പ്രകടന പത്രികയിലെ പ്രധാന അജണ്ടയെന്ന് കെ സുരേന്ദ്രന്‍

പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിര്‍മ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗ്. മുസ്ലീം ലീഗുമായി ഒരൊത്തു തീര്‍പ്പിനുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു അവകാശ വാദം. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികള്‍ ആരും കേരളത്തെ പരിഗണിക്കുന്നുമില്ല. കോവിഡ് കാലത്ത് പോലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പലരും നിക്ഷേപം നടത്തി.

ഒരു വ്യവസായിയും കേരളത്തെ പരിഗണിക്കുന്നില്ല. ഐടി, സ്മാര്‍ട്ട് സിറ്റി ഒരിഞ്ച് മുന്നോട്ട് പോയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വ്യാവസായിക മേഖലയിലെ വളര്‍ച്ചയുടെ ധവളപത്രമിറക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ചയാണ് ഉള്ളത്. ദില്ലിയിലേക്ക് ട്രാക്ടര്‍ ഓടിക്കാന്‍ ആളെ വിടുന്ന പിണറായി കേരളത്തില്‍ സംഭരണവിലയും താങ്ങുവിലയും നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ ഈ സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *