കവി വിഷ്ണു നാരായണന്‍ നമ്ബൂതിരി അന്തരിച്ചു

തിരുവനന്തപുരം: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, ഭാഷാപണ്ഡിതനും വാഗ്മിയുമായ കവി വിഷ്ണു നാരായണന്‍ നമ്ബൂതിരി അന്തരിച്ചു. തിരുവനന്തപുരം തൈക്കാടുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടേയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലെ ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്തായിരുന്നു ജനനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്ബി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, തലശ്ശേരി എന്നിവിടങ്ങളില്‍ കോളജ് അധ്യാപകനായിരുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. മറവി രോഗത്തെ തുടര്‍ന്ന് പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1997ല്‍ മില്ലിനിയം കോണ്‍ഫറന്‍സ് അംഗമായിരുന്നു.

സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം (1958), പ്രണയ ഗീതങ്ങള്‍ (1971), ഭൂമിഗീതങ്ങള്‍ (1978), ഇന്ത്യയെന്ന വികാരം (1979),മുഖമെവിടെ (1982), അപരാജിത (1984), ആരണ്യകം (1987), ഉജ്ജയിനിയിലെ രാപ്പകലുകള്‍ (1988), ചാരുലത (2000), പുരസ്‌കാരങ്ങള്‍, പത്മശ്രീ പുരസ്‌കാരം (2014)

എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979)

കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010), വയലാര്‍ പുരസ്‌കാരം (2010), വള്ളത്തോള്‍ പുരസ്‌കാരം (2010), ഓടക്കുഴല്‍ അവാര്‍ഡ് (1983) (മുഖമെവിടെ), മാതൃഭൂമി സാഹിത്യപുരസ്‌കാരം 2010, പി സ്മാരക കവിതാ പുരസ്‌കാരം (2009).

പരിക്രമം,ശ്രീവല്ലി,രസക്കുടുക്ക,തുളസീ ദളങ്ങള്‍,എന്റെ കവിത എന്നീ കവിതാ സമാഹാരങ്ങളും അസാഹിതീയം, കവിതയുടെ ഡി.എന്‍.എ., അലകടലും നെയ്യാമ്ബലുകളും എന്നീ നിരൂപണങ്ങളും ഗാന്ധിപുതിയ കാഴ്ചപ്പാടുകള്‍ സസ്യലോകം, ഋതുസംഹാരം എന്നീ വിവര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ പുതുമുദ്രകള്‍, ദേശഭക്തി കവിതകള്‍, വനപര്‍വ്വം, സ്വാതന്ത്ര്യസമര ഗീതങ്ങള്‍ എന്നീ കൃതികള്‍ സമ്ബാദനം ചെയ്യുകയും കുട്ടികള്‍ക്കായി കുട്ടികളുടെ ഷേക്‌സ്പിയര്‍ എന്ന കൃതി രചിക്കുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സുഗതകുമാരിക്കൊപ്പം കവി സജീവമായി ഇടപെട്ടിരുന്നു.

കവിയുടെ വിയോഗത്തില്‍ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *