നിലപാട് മാറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
കോഴിക്കോട് : ഇ.എം.സി.സി.യുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തില്‍ നിലപാട് മാറ്റി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
തന്നെ മാത്രമാണ് കമ്ബനി പ്രതിനിധികള്‍ കണ്ടതെന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയുമായും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയേയും കമ്ബനിപ്രതിനിധികള്‍ കണ്ടിരുന്നതായി മന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടെ ചര്‍ച്ച ചെയ്യാതെയാണ് കെ.എസ്.ഐ.എന്‍.സി എന്ന പൊതുമേഖലാസ്ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ അത്തരം നടപടി സ്വീകരിച്ചതെന്നും കോര്‍പ്പറേഷന്‍ എം.ഡി. എന്‍. പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.
ഐ.എ.എസുകാര്‍ക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാകാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകള്‍ നിര്‍മ്മിക്കുമെന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
തിണ്ണമിടുക്കുള്ളവര്‍ വെള്ളയിലുണ്ട്. അതിനേക്കാള്‍ കൂടുതലാളുകള്‍ താനൂരുമുണ്ട്. പക്ഷെ, ഇവരെ അകത്തുകയറ്റാതിരിക്കാനാണ് ഹാര്‍ബറുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.