ആലപ്പുഴ ബൈപാസ്: കെ സി വേണുഗോപാലിനെ ഒഴിവാക്കി; വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ആലപ്പുഴ മുന്‍ എംപി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയിലെ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച്‌ നടത്തി.

കളര്‍കോട് ഭാഗത്ത് വെച്ച്‌ പോലിസിന്റെ നേതൃത്വത്തില്‍ മാര്‍ച് തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസുമായി നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ലിജു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയുടെ ദീര്‍ഘകാല ആവശ്യമായ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത് കെ സി വേണുഗോപാല്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നുവെന്ന് എം ലിജു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.ആലപ്പുഴ ബൈപാസ് പ്രാവര്‍ത്തികമാകില്ലെന്ന് പറഞ്ഞ് അന്ന് ചടങ്ങില്‍ നിന്നും വിട്ടു നിന്നവരാണ് ജി സുധാകരനും തോമസ് ഐസക്കുമെന്നും എം ലിജു പറഞ്ഞു.ആലപ്പുഴ ബൈപാസിന്റെ യഥാര്‍ഥ ശില്‍പികള്‍ യുഡിഎഫ് സര്‍ക്കാരായിരുന്നു.1987 ല്‍ അന്ന് എംപിയായിരുന്ന വി എം സുധീരന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ അപ്രോച്ച്‌ റോഡുകള്‍ നിര്‍മിച്ചത്.പിന്നീട് വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതിയ രൂപവും ഭാവവും നല്‍കിയത് പിന്നീട് ആലപ്പുഴയുടെ എംപിയായി വന്ന കെ സി വേണുഗോപാല്‍ ആയിരുന്നുവെന്നും എം ലിജു പറഞ്ഞു

.2009 ല്‍ കെ സി വേണുഗോപാലാണ് ബൈപാസിന്റെ ആശയം മുന്നോട്ടു വെച്ചതെന്നും ലിജു പറഞ്ഞു.ബീച്ചിനു മുകളിലുടെ എലിവേറ്റഡ് ഹൈവേ എന്ന ആശയവും മുന്നോട്ടുവെച്ചതും നടപടികള്‍ തുടങ്ങിയതും കെ സി വേണുഗോപാലാണ്. അന്ന് ഇതിനെ എതിര്‍ത്തവരാണ് തോമസ് ഐസക്കും ജി സുധാകരനെന്നും ലിജു പറഞ്ഞു.രണ്ടാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് എലിവേറ്റഡ് ഹൈവേയുടെ നടപടികള്‍ പൂര്‍ത്തീകരിപ്പിച്ചത് കെ സി വേണുഗോപാലായിരുന്നുവെന്നും ലിജു പറഞ്ഞു.ബൈപാസിന്റെ അടിസ്ഥാന ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയത് കെ സി വേണുഗോപാലായിരുന്നു. ഇപ്പോള്‍ ബൈപാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെ സി വേണുഗോപാലിനെ ഒഴിവാക്കാന്‍ ആദ്യം മുതല്‍ തന്നെ സിപിഎമ്മും ബിജെപിയും ഒരുമിച്ചുവെന്നും ഇതിനെതിരെയുള്ള സമരം തുടരുമെന്നും ലിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed