നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കി; 22ന് സഭ പിരിയും

തിരുവനന്തപുരം: 14ാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. ഈ മാസം 22ന് നിയമസഭ പിരിയും. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. നിര്‍ദേശം പ്രതിപക്ഷം അംഗീകരിക്കുകയും ചെയ്തു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ അംഗത്തിന്‍റെ നോട്ടീസ് 21ന് ഉച്ചക്ക് ശേഷം സഭ പരിഗണിക്കും. രണ്ട് മണിക്കൂറാണ് പ്രമേയം ചര്‍ച്ച ചെയ്യുക. പ്രമേയം ചര്‍ച്ച ചെയ്യുമ്ബോള്‍ സ്പീക്കര്‍ ഡയസില്‍ നിന്ന് താഴെയിറങ്ങി മറ്റ് സഭാംഗങ്ങളോടൊപ്പം ഇരിക്കണം. ഡെപ്യൂട്ടി സ്പീക്കറാവും സഭ നിയന്ത്രിക്കുക.

പ്രമേയത്തിന്‍മേല്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ക്ക് സമയം നല്‍കും. അതിന് ശേഷം വോട്ടെടുപ്പ് നടക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി കാണിച്ചെന്നും ആണ് പ്രതിപക്ഷ ആരോപണം.

കേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *