വീണ്ടും നോട്ടീസ്; സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര പ്രശ്നങ്ങൾ കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇ.ഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നവംബര്‍ ആറിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കി. ഇതിന് പിന്നാലെയാണ് രവീന്ദ്രനെ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഐടി വകുപ്പിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും തിരക്കാനാണ് കേന്ദ്ര ഏജന്‍സി രവീന്ദ്രനെ വിളിപ്പിക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *