ലാവലിന്‍ കേസ് മാ‌റ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ കേസ് നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ കത്ത് നല്‍കി. രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്‌ച കൂടുതല്‍ സമയം വേണമെന്നാണ് വീണ്ടും സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍പ് ഒക്‌ടോബര്‍ 8ന് കേസ് വാദം കേട്ടപ്പോള്‍ പ്രതികളെ രണ്ട് കോടതികള്‍ വെറുതെവിട്ട സംഭവമുള‌ളതിനാല്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ കേസ് പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ കുറിപ്പ് നല്‍കിയ സി.ബി.ഐ കേസിലെ രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്‌ച സമയം നല്‍കണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നു. ദസറ അവധിക്ക് ശേഷം ഇന്ന് കേസ് പരിഗണിക്കവേയാണ് രണ്ടാഴ്‌ച സമയം കൂടി സി.ബി.ഐ തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിന്നും 2017ല്‍ ഹൈക്കോടതി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന്‍, എ.ഫ്രാന്‍സിസ്, കെ.മോഹനചന്ദ്രന്‍ എന്നിവരെയാണ് ഹൈക്കോടതി കു‌റ്റവിമുക്തരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *