സൺറൈസേഴ്സ് ഹൈദരാബിദിനെ രാജസ്ഥാൻ റോയൽസ് അഞ്ചുവിക്കറ്റിന് തകർത്തു

ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടന്ന ആദ്യമത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബിദിനെ രാജസ്ഥാൻ റോയൽസ് അഞ്ചുവിക്കറ്റിന് തകർത്തു. 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് – രാഹുല്‍ തെവാട്ടിയ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 85 റണ്‍സാണ് നേടിയത്. 26 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമായി റിയാന്‍ പരാഗ് 42 റണ്‍സോടെ പുറത്താകാതെ നിന്നു. 28 പന്തില്‍ രണ്ടു സിക്‌സും നാലു ഫോറും സഹിതം രാഹുല്‍ തെവാട്ടിയ 45 റണ്‍സെടുത്തു. 159 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഹൈദരാബാദിനായി തുടക്കത്തില്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങില്‍ ആദ്യ 4.1 ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സ്മിത്ത് റണ്ണൗട്ടായപ്പോള്‍ സ്‌റ്റോക്ക്‌സിനെയും ബട്ട്‌ലറെയും ഖലീല്‍ അഹമ്മദ് മടക്കി.പിന്നീട് ക്രീസില്‍ ഒന്നിച്ച സഞ്ജു സാംസണ്‍ – റോബിന്‍ ഉത്തപ്പ സഖ്യം സ്‌കോര്‍ 63 വരെയെത്തിച്ചു. 15 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 18 റണ്‍സെടുത്ത ഉത്തപ്പയെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 12-ാം ഓവറില്‍ സഞ്ജുവിനെയും റാഷിദ് തന്നെ പുറത്താക്കി. 25 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ സഹിതം 26 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

 

Leave a Reply

Your email address will not be published. Required fields are marked *