കേരളത്തിൽ ഇന്ന് 16 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗമുക്തി ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം പേർക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ 80 പേരാണു ചികിത്സയിലുള്ളത്.
വിദേശത്തു നിന്ന് എത്തിയ 7 പേർക്കാണ് രോഗം. തമിഴ്നാട്ടിൽനിന്നെത്തിയ 4 പേർക്കും മുംബൈയിൽനിന്നെത്തിയ 2 പേർക്കും രോഗമുണ്ട്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രിയിലുമാണ്. സമ്പർക്കംമൂലം രോഗവ്യാപന സാധ്യത വർധിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും.
122 പേരെ ഇന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ കൂടുതൽ പേർ മലപ്പുറത്താണ് – 36 പേർ. വയനാട്ടിൽ 19 പേരെയും കോഴിക്കോട്ട് 17 പേരെയും കാസർകോട്ട് 16 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കുമാണു രോഗബാധ. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയുണ്ട്. ശാരീരിക അകലം കൃത്യമായി പാലിക്കണം.
ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിച്ചു. ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങാനേ പാടില്ല. അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയമിക്കും. പരിശോധന കർശനമാക്കും. വിവിധ മാർഗങ്ങളിൽ 3732 പ്രവാസികൾ മടങ്ങിയെത്തി. 17 വിമാനങ്ങളിലും 3 കപ്പലുകളിലുമായാണ് ഇവരെത്തിയത്. കപ്പലിൽ വന്ന മൂന്നു പേർക്കു തമിഴ്നാട്ടിൽ രോഗബാധയുണ്ടായി. ഒപ്പമെത്തിയ മലയാളികളെ പരിശോധിക്കും.