ഓൺലൈൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ

കൊച്ചി : ക്രൈം‌ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിലെ യുവാക്കൾ പൊലീസ് പിടിയിൽ. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്കോർട് സർവീസ് നൽകുകയും സ്ത്രീകളെ ഹോട്ടലുകളിൽ എത്തിച്ചു നൽകുയും ചെയ്തുവന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലിൽ വച്ച് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.

മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലർ ഖാദർ(29), ആലപ്പുഴ തുറവൂർ വടശ്ശേരിക്കരി വീട്ടിൽ ജോയൽ സിബി(22), മുളവുകാട് മാളിയേക്കൽ വീട്ടിൽ മാക്സ്‌വെൽ ഗബ്രിയേൽ(25), കണ്ണൂർ പയ്യാവൂർ പൈസ ഗിരി ആക്കൽ വീട്ടിൽ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പിടികൂടുന്നതിനുള്ള പദ്ധതിയൊരുക്കിയിരുന്നു.

മുംബൈ സ്വദേശികളും സഹോദരികളുമായ രണ്ടു സ്ത്രീകൾ കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. വൈകിട്ട് അഞ്ചു മണിയോടു കൂടി പ്രതികളായ മാക്സ്‌വെൽ, ജോയൽ എന്നിവർ പരാതിക്കാർ താമസിക്കുന്ന മുറിയിൽ അതിക്രമിച്ചു കയറി. മുറി പൂട്ടിയ ശേഷം മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവർ എവിടെ എന്ന് അന്വേഷിച്ചു. ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് അവകാശപ്പെട്ടായിരുന്നു പരിശോധന. മുറിയിൽ കഞ്ചാവ് ഉണ്ടോയെന്നു ചോദിച്ചും പരിശോധന നടത്തി. ഇതിനിടെ പ്രതികൾ ഫോൺ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. എത്തിയ ഉടൻ ഇവർ പരാതിക്കാരിയെയും ഒപ്പമുള്ള സഹോദരിയെയും മർദിച്ചു. ഇരുവരുടെയും ഫോണുകൾ പിടിച്ചുവാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്നരാക്കി  മൊബൈലിൽ ചിത്രങ്ങൾ പകർത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ ഹോട്ടൽ മാനേജരെ പൊലീസ് ആണെന്ന് പറഞ്ഞ് മുറിയിലേക്കു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.

വിവരം അറിഞ്ഞ എസിപി ലാൽജിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വരുന്നത്. ഹോട്ടൽ അധികൃതർ പോലും ഇവർ തട്ടിപ്പുകാരാണെന്ന വിവരം അറിയുന്നത് അപ്പോഴാണ്. നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെത്തുടർന്നു നഗരത്തിൽ വ്യാപകമാകുന്ന ഓൺലൈൻ പെൺവാണിഭ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *