മഴ; ഗോവയിലും മഹാരാഷ്ട്രയിലും ‘ക്യാർ’ ചുഴലിക്കാറ്റ് ഭീഷണി

മുംബൈ:  ഗോവയിലും മഹാരാഷ്ട്രയിലും തകർത്തു പെയ്യുന്ന കനത്ത മഴ ‘ക്യാർ’ ചുഴലിക്കാറ്റ് എത്തുന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചുഴലിക്കാറ്റ് ഇന്നു ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്നാണ് സൂചന.

മഹാരാഷ്ട്ര തീരത്തു നിന്ന് 210 കിലോമീറ്റർ ദൂരെ നിന്നാണു കാറ്റ് ശക്തിപ്രാപിച്ചു വടക്കോട്ടു നീങ്ങുന്നത്. പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്റർ വരെയാകാമെന്നാണു മുന്നറിയിപ്പ്. കാറ്റ് നാളെയോടെ ഒമാൻ, യെമൻ തീരത്തേക്കു നീങ്ങും.

ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു പ്രവചനം. ദീപാവലി ആഘോഷത്തിനു തയാറെടുക്കുന്ന മുംബൈ നഗരത്തിൽ അടുത്ത 3 ദിവസം കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്, രത്നഗിരി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഇന്ന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മറ്റു തീരദേശ ജില്ലകളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും.

ക്യാറിന്റെ വരവറിയിച്ച് കർണാടകയുടെ തീര പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്തു. കടലിൽ പോകുന്നതിൽ നിന്നു മത്സ്യബന്ധന തൊഴിലാളികളെ വിലക്കിയിരുന്നു. 55-80 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് വീശുമെന്ന് ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പു നൽകി.

മൂന്നാം ദിവസവും ഇടതടവില്ലാതെ പെയ്യുന്ന മഴ ഗോവയിലെ ജനജീവിതം സ്തംഭിപ്പിച്ചു. മുംബൈ – ഗോവ ദേശീയപാതയിൽ പലയിടത്തും ഗതാഗതം അസാധ്യമായി. ബംഗാളിൽ മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *