താനൂർ ഇസ്ഹാഖ് വധം: രണ്ടുപേർ പിടിയില്‍
മലപ്പുറം: താനൂരിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് വെട്ടേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അഞ്ചുടി സ്വദേശികളായ ഒന്നാം പ്രതി മുഫീസ്, രണ്ടാം പ്രതി മഷ്ഹൂദ്, മൂന്നാം പ്രതി ത്വാഹ എന്നിവരാണു പിടിയിലായത്. മൂന്നു പേരും സിപിഎം പ്രവർത്തകരാണ്. മുഫീസിനു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അഞ്ചുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടയിലാണ് ഇസ്ഹാഖിനു വെട്ടേൽക്കുന്നത്.
ആയുധങ്ങളുമായെത്തിയ സംഘം ഇസ്ഹാഖിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സിപിഎം പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണു മുസ്‍ലിം ലീഗിന്റെ ആരോപണം. കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറത്തെ പൊന്നാനി, തവനൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിൽ വെള്ളിയാഴ്ച ഹര്‍ത്താൽ ആണ്.
കൊലപാതകത്തിൽ സിപിഎമ്മിനു യാതൊരു പങ്കുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണു കൊലയ്ക്കു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.