ബി. എസ്. എഫ് ജവാനെ ബംഗ്ലാദേശ് ഭടൻ വെടിവച്ചു കൊന്നു
ന്യൂഡൽഹി:ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും അടിർത്തി സേനാ കമാൻഡർമാരുടെ മീറ്റിംഗിന് ശേഷം ബംഗ്ലാദേശ് ഭടൻ ബി. എസ്. എഫ് ഭടനെ വെടിവച്ചു കൊന്നു. മറ്റൊരു ബി. എസ്. എഫ് ഭടന് വെടിയേറ്റു. ഹെഡ് കോൺസ്റ്റബിൾ വിജയ് ഭാൻ സിംഗാണ് മരണമടഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
അതിർത്തിയിലെ പദ്മ നദിയിൽ മത്സ്യബന്ധനം നടത്തിയ മൂന്ന് ഇന്ത്യൻ ഗ്രാമീണരെ ബംഗ്ളാദേശ് അതിർത്തി ഗാർഡുകൾ പിടികൂടിയിരുന്നു. അവരെ മോചിപ്പിക്കുന്നത് ചർച്ചചെയ്യാൻ ബംഗ്ലാദേശ് പക്ഷത്ത് നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഫ്ലാഗ് മീറ്റിംഗിന് സീനിയർമാർക്കൊപ്പം ചെന്നതായിരുന്നു കൊല്ലപ്പെട്ട ബി. എസ്. എഫ് ഭടൻ. ബോട്ടിൽ ആണ് അഞ്ചംഗ ഇന്ത്യൻ സംഘം ചെന്നത്. മീറ്റിംഗിൽ ഇന്ത്യക്കാരെ വിട്ടയയ്‌ക്കാൻ വിസമ്മതിച്ച ബംഗ്ലാദേശ് ഭടന്മാർ ബി. എസ്. എഫ് ബോട്ടിനെ വളയുകയായിരുന്നു. തുടർന്ന് സ്ഥലം വിടാൻ ശ്രമിച്ച ബി. എസ്. എഫ് സംഘത്തിന് നേർക്ക് ഒരു ബംഗ്ലാദേശ് ഭടൻ വെടിവച്ചു.തലയ്‌ക്ക് വെടിയേറ്റ വിജയ് ഭാൻ സിംഗ് തൽക്ഷണം മരിച്ചു.