1.75 കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചു
മലപ്പുറം ∙ പെരിന്തൽമണ്ണ കൊളത്തൂരിൽ 1.75 കോടി രൂപയുടെ നിരോധിത കറൻസി പിടിച്ചു. ഫർണിച്ചർ ഷോപ്പിൽ സൂക്ഷിച്ച പഴയ 1000, 500 രൂപ നോട്ടുകളാണു പിടിച്ചത്. നോട്ടുകൾ എത്തിച്ചെന്നു കരുതുന്ന വടകര സ്വദേശിയും ഫർണിച്ചർ ഷോപ് ഉടമയും മറ്റു നാലുപേരും കസ്റ്റഡിയിലാണെന്നാണു സൂചന. 2018 സെപ്റ്റംബറിൽ നിലമ്പൂരിൽനിന്നും നവംബറിൽ പെരിന്തൽമണ്ണയിൽനിന്നും ഒരു കോടിയുടെ വീതം പഴയ കറൻസി പിടിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ സംഘങ്ങൾ ഉൾപ്പെട്ട ഹവാല ഇടപാടുകൾ പിടിക്കാനായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേകസംഘം പെരിന്തൽമണ്ണ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയതോടെയാണു നോട്ടുമാറ്റ സംഘങ്ങൾ തുടർച്ചയായി വലയിലായത്.