അധ്യാപികയെ അപമാനിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ പൊലീസ് അന്വേഷണം
തിരുവനന്തപുരം: കൊടുങ്ങാന്നൂർ ഭാരതീയ വിദ്യാഭവനിൽ അദ്ധ്യാപികയോട് അപമാനകരമായി പെരുമാറുകയും അശ്ലീലച്ചുവയുള്ള ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്ത പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഐ.പി.സി 354 എ (1)(1V), 506(1), കെ.പി.ആക്ട് 119(ബി) എന്നീ സുപ്രധാന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളോട് ലൈംഗീക ചേഷ്ട കാണിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് സ്ത്രീകളെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രിൻസിപ്പൽ മൊബൈൽ ഫോൺ ഉപയോഗിച്ച് അദ്ധ്യാപികയുടെ ചിത്രങ്ങൾ എടുക്കുകയും മുറിയിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാനസി<wbr>കമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നും എഫ്.ഐ.ആറിൽ പറയുന്നു.വട്ടിയൂർക്കാവ് എസ്.ഐ സുരേഷ്ബാബുവിനാണ് അന്വേഷണച്ചുമതല.
അദ്ധ്യാപികയുടെ പരാതിയെത്തുടർന്ന് വനിതാ കമ്മിഷൻ അദാലത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.മാത്രമല്ല കമ്മിഷൻ ഇതിനോടകം രണ്ടുതവണ സ്കൂളിലെത്തി അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.തങ്ങളോടുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി അദ്ധ്യാപകർ കമ്മിഷനോട് പരാതിപ്പെട്ടതായി അറിയുന്നു.പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒട്ടേറെ അദ്ധ്യാപകരും ജീവനക്കാരും സ്കൂളിൽ നിന്ന് രാജിവച്ചുപോയിരുന്നു.ഇവരിൽ പലരും ഭാരതീയ വിദ്യാഭവൻ കേന്ദ്ര അധികൃതർക്ക് പരാതി നൽകിയിട്ടുമുണ്ട്.