ദേശിയപാത: കേരളത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചു; കരാർ 9ന്
ന്യൂഡൽഹി: ദേശിയപാത വികസനത്തിൽ കേരളത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നൽകും. ഈ മാസം ഒമ്പതിന് കരാർ ഒപ്പുവെക്കാനാണു ധാരണ. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിന് കൈമാറി.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളം മുന്നോട്ടു വച്ച നിർദേശത്തിൽ തീരുമാനം വൈകുന്നതിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നിതിൻ ഗഡ്കരി ശാസിച്ചിരുന്നു. മുഖ്യമന്ത്രിയെ ഈയാവശ്യവുമായി വീണ്ടും വരുത്തിയതിൽ ലജ്ജിക്കുന്നുവെന്നും ഉടൻ ഉത്തരവ് ഇറക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും ഗഡ്കരി മുന്നറിയിപ്പ് നൽകിയിരുന്നു.